9th IDSFFK BLOG

(Maintained by IDSFFK Media Cell)

Thursday 9 June 2016

ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും

ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയ്ക്ക്  തിരിതെളിയും. വൈകീട്ട് ആറിന് കൈരളി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ. ബാലന്‍ അദ്ധ്യക്ഷനാകുന്ന പരിപാടിയില്‍ നടിയും ഗായികയുമായ തനിഷ്ഠ ചാറ്റര്‍ജി മുഖ്യാതിഥിയായിരിക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. രാജീവ്‌നാഥ്, സെക്രട്ടറി സി.ആര്‍. രാജ്‌മോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയെത്തുടര്‍ന്ന് ഉദ്ഘാടന ചിത്രങ്ങളായി ഹെന്റി ഹ്യൂഗ്‌സ് സംവിധാനം ചെയ്ത ഡേ വണ്‍, ഡേവിഡ് ഗഗന്‍ഹൈമിന്റെ ഡോക്യുമെന്ററി ഹീ നെയ്മ്ഡ് മീ മലാല എന്നിവ പ്രദര്‍ശിപ്പിക്കും.
വൈല്‍ഡ്‌ലൈഫാണ് ഒന്‍പതാമത്  ഡോക്യുമെന്റെറി മേളയുടെ മുഖ്യപ്രമേയം. വിവിധ വിഭാഗങ്ങളിലായി 204 ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. മറാഠി സംവിധായകന്‍ ഉമേഷ് കുല്‍ക്കര്‍ണി, വിവേക് ഖജാരിയ, വൈല്‍ഡ് ലൈഫ് ഹ്രസ്വചിത്രരംഗത്തെ പ്രമുഖരായ ശേഖര്‍ ദത്താത്രി, സന്ദേഷ് കടൂര്‍, സുരേഷ് ഇളമണ്‍ തുടങ്ങിയവര്‍ അഞ്ചുദിവസത്തെ മേളയില്‍ പങ്കെടുക്കും. കെ.എന്‍. ശശിധരന്‍, മനു. പി.എസ്, കബീര്‍ റാവുത്തര്‍, മനോജ് കാന, എം.എസ്. ബനേഷ്, ഡോ. പ്രിയാ നായര്‍, പി.ടി. രാമകൃഷ്ണന്‍, ബാബുരാജ്, രാമന്‍കുട്ടി, റാസി, ദീപിക സുശീലന്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റികളാണ് മേളയിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. മികച്ച ലോങ് ഡോക്യുമെന്ററിക്ക് 1,00,000 രൂപയും, മികച്ച ഹ്രസ്വചിത്രത്തിനും ഷോര്‍ട്ട് ഫിക്ഷനും 50,000, രൂപ വീതവും മികച്ച അനിമേഷന്‍ ചിത്രം, സംഗീത വീഡിയോ എന്നിവയ്ക്ക് 25,000 രൂപ വീതവും മികച്ച ക്യാംപസ് ചിത്രത്തിനും ഛായാഗ്രാഹകനും 10,000 രൂപ വീതവും പുരസ്‌കാരം ലഭിക്കും. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു. മോഹനന്‍, പ്രശസ്ത ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകയും ചലച്ചിത്രനിരൂപകയുമായ ബാര്‍ബറ ലോറി, ഡോക്യുമെന്ററി ഹ്രസ്വചിത്ര സംവിധായിക നിഷിത ജെയിന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍. ഫിക്ഷന്‍ വിഭാഗത്തിലെ ചിത്രങ്ങളുടെ വിധിനിര്‍ണ്ണയം നടത്തുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ കമല്‍ സ്വരൂപ്, പ്രമുഖ സംവിധായകന്‍ ഹെന്റി ഹ്യൂഗ്‌സ്, സംവിധായകനും എഡിറ്ററുമായ വിനോദ് സുകുമാരന്‍ എന്നിവരാണ്. ആറ് വിഭാഗങ്ങളിലായി 81 ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കുന്നു. ഇതില്‍ ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തില്‍ എട്ടും ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ 19 ഉം ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ 30 ഉം ചിത്രങ്ങള്‍ അണിനിരക്കുമ്പോള്‍ മ്യൂസിക് വീഡിയോ വിഭാഗത്തില്‍ 14 ഉം ക്യാമ്പസ് ഫിലിം വിഭാഗത്തില്‍ നാല് ചിത്രങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അനിമേഷന്‍ ചിത്രങ്ങളുടെ മത്സരവിഭാഗത്തില്‍ ആറ് ചിത്രങ്ങളാണ് ഉള്ളത്. മത്സരവിഭാഗത്തിനു പുറമേ ഫോക്കസ് വിഭാഗത്തില്‍ 40 ചിത്രങ്ങള്‍ ഉണ്ട്. ഇതില്‍ ലോങ്ങ് ഡോക്യുമെന്ററിയില്‍ അഞ്ചും ഷോര്‍ട്ട് ഡോക്യുമെന്ററിയില്‍ 17ഉം ഷോര്‍ട്ട് ഫിക്ഷനില്‍ 18ഉം ഹ്രസ്വചിത്രങ്ങളാണുള്ളത്. ഇന്ത്യയിലെ മികച്ച വൈല്‍ഡ് ലൈഫ് ഡോക്യുമെന്ററി സംവിധായകരായ നരേഷ് ബേഡി, ശേഖര്‍ ദത്താത്രി, പ്രവീണ്‍ സിംഗ്, സന്ദേശ് കടൂര്‍, സുരേഷ് ഇളമണ്ണ് എന്നിവരുടെ പ്രധാന ഡോക്യുമെന്ററികള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഇവര്‍ പങ്കെടുക്കുന്ന പ്രത്യേക ചര്‍ച്ചകളും മേളയുടെ ഭാഗമാണ്. പ്രശസ്ത മണിപ്പുരി സംവിധായകന്‍ അരിബാം ശ്യാം ശര്‍മയുടെ ചിത്രങ്ങള്‍ റിട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചൈനീസ് സംവിധായകനായ വാങ് ബിങ്, സഞ്ജയ് കാക്ക് എന്നിവരുടെ ചിത്രങ്ങളാണ് ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുളള ഹ്രസ്വചിത്രങ്ങള്‍, പ്രമുഖ മറാത്തി സംവിധായകന്‍ ഉമേഷ് കുല്‍ക്കര്‍ണി ക്യുറേറ്റ് ചെയ്ത ബീജ്, ലോകത്തിലെ ഏറ്റവും മികച്ച പരീക്ഷണ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒബഹൗസന്‍ മേളയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജര്‍മന്‍ ചിത്രങ്ങള്‍ എന്നിവ മേളയുടെ മറ്റൊരു ആകര്‍ഷണമാണ്. ക്രൂഡ് ഓയില്‍ പാടങ്ങളിലെ തൊഴിലാളികളുടെ ജീവിതം പകര്‍ത്തിയ വാങ് ബാങ്ങിന്റെ ക്രൂഡ് ഓയില്‍ എന്ന ചിത്രം വീഡിയോ ഇന്‍സ്റ്റലേഷനായി ഫെസ്റ്റിവല്‍ കോംപ്ലക്‌സില്‍ കൈരളി തീയറ്ററിന് മുന്‍വശം പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. ഈ ചിത്രത്തിന് 14 മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്. അതിനാല്‍ മേളയുടെ അഞ്ച് ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കും. വീഡിയോ, ഡിജിറ്റല്‍ ഫിലിം മേക്കിംഗ് എന്നീ വിഷയങ്ങളില്‍ പ്രത്യേക വര്‍ക്‌ഷോപ്പുകളും സാംസ്‌കാരിക പരിപാടികളും മേളയില്‍ ഒരുക്കിയിട്ടുണ്ട്.

No comments:

Post a Comment